ഒരു ഞരക്കത്തോടെ ഞാനുണര്‍ന്നു,
കണ്ണു തുറന്നു നോക്കി...
കവിള്‍ത്തടം നനഞ്ഞിരിക്കുന്നു, ഞാന്‍ കരഞ്ഞുവോ?
ആരാ കണ്ണു തുടച്ചത്?
തിരകളായിരിക്കും...
മേഘം കനക്കുന്നു...
ഒഴുക്കിനിടയില്‍ ആരോ പറയുന്നതായി കേട്ടു,
ദു:ഖം കനക്കുമ്പോള്‍ മാനം പൊഴിക്കുന്ന അശ്രുബിന്ദുക്കളാണ് മഴ.
കരയ്ക്കടുത്തുകൂടി പോയപ്പോള്‍ ഒരു കവി പറഞ്ഞതാണത്രെ! ഞാനാലോചിച്ചു, ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്കും, അന്നു കടല്‍പ്പാലത്തില്‍ തനിച്ചിരുന്നു വിതുമ്പിയ പെണ്‍കുട്ടിക്കും കരയാന്‍ എന്തായിരിക്കും കാരണം?
ഒരു നെടുവീര്‍പ്പോടെ ഞാന്‍ ചിന്തിച്ചു,
അവര്‍ക്കുമുണ്ടാകും എനിക്കുള്ളതു പോലെ ഒരു കഥ...
ഞാന്‍ ഒന്നുയര്‍ന്നു നോക്കി,
മീന മാസത്തിലെ ആകാശം പോലെ ശാന്തമായ സമുദ്രം.
ഒഴുകി നടന്നു അലയടിക്കുന്ന ഞങ്ങള്ക്കു
ശാന്തത ഒരു ദുസ്വപ്നമാണ്. നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളെയും മോഹങ്ങളെയുമാണ് അവ ഓര്‍മ്മിപ്പിക്കുന്നത്...
ആ ശാന്തതയ്ക്കു നടുവില്‍ എനിക്കു പിരിയേണ്ടി വന്ന ആ കൊച്ചു തീരത്തെ ഞാന്‍ തിരഞ്ഞു... കൂടു വിട്ടു കൂടു മാറുന്ന ദേശാടനകിളികളെപ്പോലെ ഒരു കര വിട്ടു മറ്റു കരയിലേക്കു നീങ്ങുന്ന ഞങ്ങള്ക്കു തീരത്തെ സ്നേഹിക്കാന്‍ അവകാശമില്ല. എങ്കിലും, നിലാവുള്ള രാത്രികളില്‍ എന്‍റെ സിരകള്‍ക്കു ചൂടു പകര്‍ന്ന ആ കൊച്ചു തീരത്തെ മണല്‍തരികളെ ഞാന്‍ ഒരുപാടു സ്നേഹിച്ചു. എന്‍റെ പ്രണയം അവനോടു തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിച്ചു... മനസ്സു നിറയെ പറയാന്‍ കൊതിച്ച പ്രണയവുമായി ഓരോ വട്ടവും ഞാന്‍ തീരത്തണയുമ്പോഴും ഒന്നും പറയാനാകാതെ തിരിച്ചു വിളിക്കപ്പെടും.
വേഗത കൂടിയോ? പ്രതീക്ഷയോടെ ഞാന്‍ വീണ്ടും ഒന്നുയര്‍ന്നു നോക്കി... നിര്‍വികാരികളായ പാറക്കൂട്ടങ്ങള്‍!!!
ഞാന്‍ വീണ്ടും കണ്ണടച്ചു...
ദൂരെയെവിടയോ ഒരു തിര പാറക്കൂട്ടങ്ങളില്‍ തട്ടി ചിന്നിച്ചിതറി........

